ഇൻഡോർ: പിതാംപൂർ സെക്‌ടർ വൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗാവ്ല (Gawla) ഗ്രാമത്തിലാണ് അതിദാരുണമായ അപകടം നടന്നത് (Indore Boring Machine Accident). ജോലി കഴിഞ്ഞ് ബോറിംഗ് മെഷീന് താഴെ ഉറങ്ങാൻ കിടന്ന തൊഴിലാളികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാടത്ത് ട്യൂബ് വെൽ കുഴിക്കുന്ന ജോലി കഴിഞ്ഞതിന് ശേഷം മെഷീന്റെ താഴെയാണ് മൂന്ന് തൊഴിലാളികളും ഉറങ്ങാൻ കിടന്നത്. പുലർച്ചെ എത്തിയ ഡ്രൈവർ വണ്ടിക്ക് താഴെ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാതെ വാഹനം സ്റ്റാർട്ട് ചെയ്ത് പിന്നോട്ട് എടുക്കുകയായിരുന്നു. വണ്ടിയുടെ പിൻചക്രങ്ങൾ തൊഴിലാളികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
രാം ചരൺ (56), ഭാനു പ്രതാപ് (19), അരവിന്ദ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്ന് പേരും ഛത്തീസ്ഗഢ് സ്വദേശികളാണ്. ഇവർ ബോറിംഗ് മെഷീനിലെ സ്ഥിരം തൊഴിലാളികളായിരുന്നു.
അപകടത്തെത്തുടർന്ന് ബോറിംഗ് മെഷീൻ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത ജാഗ്രതക്കുറവാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സബ് ഇൻസ്പെക്ടർ ദശരഥ് സിംഗ് മണ്ഡലോയ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. തൊഴിലാളികൾക്ക് സുരക്ഷിതമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കാത്തതിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
