Trending

മുതിർന്ന മാധ്യമ പ്രവർത്തകനും മാസ്കോം പ്രഫസറുമായ എ.സഹദേവൻ അന്തരിച്ചു



കോട്ടയം ∙ മുതിർന്ന മാധ്യമപ്രവർത്തകനും മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) പ്രഫസറുമായ കോഴിക്കോട് കരുവാശേരി ചെങ്ങളം ആണ്ടൂർ എ.സഹദേവൻ (72) അന്തരിച്ചു.  ഇന്ത്യാവിഷൻ ചാനലിന്റെ അസി. എഡിറ്ററായിരുന്ന അദ്ദേഹം ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകൾ വഹിച്ചു. പ്രസ് അക്കാദമി ഫാക്കൽറ്റിയായിരുന്ന അദ്ദേഹം കോട്ടയത്തെ മാസ്കോം പ്രഫസറായി 5 വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു.

1982-ലാണ് അദ്ദേഹം മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേരുന്നത്. 2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. ക്ലാസിക് സിനിമകളുമായി അദ്ദേഹത്തിനുള്ള അടുപ്പമാണ് ‘24 ഫ്രെയിംസ്’ പരിപാടിക്ക് തുണയായത്. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന പംക്തിയായിരുന്നു അത്.

1996-ലെ പാമ്പൻ മാധവൻ പുരസ്കാരം ലഭിച്ചു. 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ടെലിവിഷൻ ചേംബറിന്റെ അവാർഡും സ്വന്തമാക്കി. കാണാതായ കഥകൾ എന്ന ചെറുകഥാ സമാഹാരം രചിച്ചു. കോഴിക്കോട് ചെങ്കളത്ത് പുഷ്പയാണ് ഭാര്യ. മകൾ: ചാരുലേഖ.

*∙ പ്രതിപക്ഷ നേതാവ് അനുശോചിച്ചു*

എ.സഹദേവന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിൽ തന്റേതായ ഇടം കണ്ടെത്താന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ അത് വായനക്കാരിലേക്കും കാഴ്ച്ചക്കാരിലേക്കും എത്തിച്ചു. രാജ്യാന്തര ചലച്ചിത്രങ്ങളെ കേരളത്തിലെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ 24 ഫ്രെയിംസ് എന്ന പ്രോഗ്രാം, അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ട് നിന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
മനോരമ ലേഖകൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ