Trending

ഇരമ്പിയെത്തുന്നുണ്ട്‌ പെൺതിര ; സംഗീതശിൽപ്പം അവതരിപ്പിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ



കണ്ണൂർ:പെണ്ണ്‌ തിരമാലകളെന്ന പോൽ അലയടിച്ചെത്തുന്ന കാലത്തെകുറിച്ചാണ്‌ ‘പെൺതിര’ പറഞ്ഞത്‌.   തോക്കിൻ തിരകൾക്ക്‌ മുന്നിലും ജന്മിതമ്പ്രാക്കളുടെ കൊടിയ പീഡനങ്ങളിലും  മുട്ടുമടക്കാതെ പോരാടിയ ചരിത്രകഥകളുമുണ്ട്‌ പെൺതിരയിൽ. പെണ്ണ്‌ വെറുമൊരു ശരീരം മാത്രമാവുന്ന വർത്തമാനത്തിലേക്ക്‌ വിരൽചൂണ്ടുകയാണ്‌ സംഗീതശിൽപം. മനുസ്‌മൃതി കാലത്തിലേക്ക്‌ സ്‌ത്രീകളെ തളച്ചിടുന്നതിനെതിരെയുള്ള പോരാട്ടങ്ങൾക്കായുള്ള ഉണർത്തുപാട്ടായും സ്‌ത്രീകളുടെ അരങ്ങ്‌ മാറി. 

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിലാണ്‌ ടൗൺസ്‌ക്വയറിൽ സംഗീതശിൽപ്പം അവതരിപ്പിച്ചത്‌. പട്ടിണി ബാല്യം, ദുരഭിമാനക്കൊല,  ആൾക്കൂട്ട കൊലപാതകങ്ങൾ, വർഗീയകലാപങ്ങൾ, കൂട്ടപ്പലായനം തുടങ്ങി രാജ്യം നേരിടുന്ന ദുരിതങ്ങളിലൂടെ സംഗീതശിൽപ്പം സഞ്ചരിക്കുന്നു. വേഷപ്രഛന്നരായി കടന്നുവരുന്ന വർഗീയക്കെതിരെ ചെങ്കാടിയേന്തിയുള്ള പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌താണ്‌ പെൺതിര പൂർണമാവുന്നത്‌.  ഡോ. എ എസ് പ്രശാന്ത് കൃഷ്ണനാണ് രചന.  വി കെ കുഞ്ഞികൃഷ്ണൻ മാലൂർ, രവി ഏഴോം, സുരഭി കൊട്ടില എന്നിവരാണ് സംവിധാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ